Friday, April 22, 2011

അമ്മൂന്റകുട്ടിയും സീതായനവും

വീണ്ടും ഉത്സവക്കാലം സമാഗതമായി. ഉത്സവങ്ങള്‍ എന്നും മലയാളിക്ക് ഒരു ആവേശമാണ്‌. പഴമയും പുതുമയും സന്നിവേശിക്കപ്പെടുന്ന അമൂര്‍ത്ത മുഹൂര്‍ത്തങ്ങള്‍. ചാനല്‍ കാഴ്ചകളും സിനിമയുമൊക്കെ നമ്മെ വല്ലാതെ ആവേശിക്കുമ്പോഴും വായനയെ മറക്കാതിരിക്കാന്‍ മലയാളി ശ്രദ്ധിക്കുന്നുണ്ട്. ഇന്നലെ സുസ്മേഷ് ചന്ദ്രോത്തിന്റെ പുതിയ പോസ്റ്റില്‍ മലയാളത്തിലെ വായനയുടേയും ഗ്രന്ഥശാലകളുടേയും എന്നാല്‍ അതോടൊപ്പം പ്രസിദ്ധീകരിക്കപ്പെടുന് പുസ്തകങ്ങളുടെ കോപ്പികളുടേയും കണക്കുകള്‍ തമ്മില്‍ ടാലിയാവാത്തതിന്റെ കാരണങ്ങളില്‍ ആശങ്കപ്പെട്ടുള്ള ഒരു ലേഖനം കണ്ടു. സുസ്മേഷ് പറഞ്ഞ കണക്കുകള്‍ വെച്ച് നോക്കിയാല്‍ കാര്യങ്ങള്‍ ഒരു പരിധി വരെ ശരിയാണ്‌ എന്ന് തോന്നുകയും ചെയ്യും. എന്നാല്‍ ഇത്തരം കണക്കുകളില്‍ അളക്കപ്പെടാതെ നല്ല എഴുത്തിനെ പ്രോത്സാഹിപ്പിക്കുകയാണ്‌ ബ്ലോഗിങ് ചെയ്യുന്നതും. അതിനു വേണ്ടി തന്നെയായിരുന്നു നമ്മുടെ ബൂലോകം ബൂലോകസഞ്ചാരമെന്ന ഈ പംക്തി തുടങ്ങിയതും. പക്ഷെ പല കാരണങ്ങള്‍ കൊണ്ടും ഇടക്കിടെ ബൂലോകത്തേക്കുള്ള ഈ സഞ്ചാരം ട്രാഫിക്ക് ജാമില്‍ പെട്ട് പോയിട്ടുണ്ട്. ക്ഷമ ചോദിച്ചുകൊണ്ട് വീണ്ടും തുടരട്ടെ.

പോസ്റ്റുകളുടെ എണ്ണത്തേക്കാളും ഹിറ്റ് കൌണ്ടറുകളില്‍ കാണിക്കുന്ന വലിയ അക്കങ്ങളേക്കാളും എഴുതിയ സൃഷ്ടികളുടെ മൂല്യത്തെ പരിഗണിക്കപ്പെടണം എന്നത് കൊണ്ട് തന്നെ ഈയിടെ വായിക്കാനിടയായ , വ്യത്യസ്ത രീതിയില്‍ എഴുതുന്ന, സമാനപേരുകളുള്ള രണ്ട് ബ്ലോഗേര്‍സിന്റെ ബ്ലോഗുകളിലൂടെ സഞ്ചരിക്കാം. ജാനകിയുടെ അമ്മൂന്റെകുട്ടിയും (ammuntekutty) സീതയുടെ സീതായനവുമാവട്ടെ ഇക്കുറി സഞ്ചാരത്തില്‍. സ്ഥിരം പോസ്റ്റ് അപ്ഡേഷനുകളുമായി ബ്ലോഗില്‍ സജീവ സാന്നിദ്ധ്യമായ ഒട്ടേറെ ബ്ലോഗുകള്‍ ഉള്ളപ്പോള്‍ എന്ത് കൊണ്ട് വിരലുകളില്‍ എണ്ണാവുന്ന പോസ്റ്റുകള്‍ മാത്രമുള്ള ഈ ബ്ലോഗുകള്‍ ഇതിലേക്കായി തിരഞ്ഞെടുത്തു എന്ന് ചോദിച്ചാല്‍ ഇവ വായിക്കപ്പെടേണ്ടതാണെന്ന ഉറച്ച വിശ്വാസമുള്ളത് കൊണ്ട് എന്ന ഒരു മറുപടിയേക്കാള്‍ മറ്റു ബ്ലോഗുകള്‍ വായിക്കപ്പെടുന്നതിനിടയില്‍ ആര്‍ഭാടമില്ലാതെ എഴുതി കൊണ്ടിരിക്കുന്ന ഇവരെ കാണാതെ പോകരുതെന്ന് തോന്നിയത് കൊണ്ടെന്ന് പറയുമ്പോള്‍ ഈ ബ്ലോഗിലൂടെ സഞ്ചരിച്ചിട്ടുള്ളവര്‍ക്ക് മനസ്സിലാവും എന്ന് കരുതുന്നു.

അമ്മൂന്റെകുട്ടി

നല്ലൊരു വായനക്കാരിയെന്ന അവകാശവാദമുന്നയിക്കാൻ മാത്രം ധൈര്യപ്പെടുന്നു. എഴുത്തുകാരിയാവാൻ ഇനിയുമൂണ്ട് ഒരുപാടു ദൂരം..യാത്ര തുടങ്ങുന്നേയുള്ളു... എന്നും പറഞ്ഞുകൊണ്ട് നമ്മോട് കഥകള്‍ പറയുന്നു ജാനകി. ജാനകിയുടെ ബ്ലോഗില്‍ വിരലില്‍ എണ്ണാവുന്ന പോസ്റ്റുകളെ ഇത് വരെയുള്ളൂ. പക്ഷെ ആ പോസ്റ്റുകളിലെ ഭാഷ ജാനകിക്ക് നമ്മോട് എന്തൊക്കെയോ ഏറെ പറയാനുണ്ടെന്ന് ഒരു തോന്നല്‍. 'തീര്‍ത്ഥയാത്ര'യിലൂടെ ആക്ഷേപഹാസ്യം വളരെ മനോഹരമായി പറഞ്ഞ ജാനകിയുടെ മറ്റൊരു രചന രീതിയാണ്‌ 'വേഷ്പ' എന്ന കഥ അനാവരണം ചെയ്യുന്നത്. വേഷ്പയേക്കാള്‍ മികച്ച ഒട്ടേറെ കഥകള്‍ ബ്ലോഗില്‍ വായിച്ചിട്ടുണ്ട്. തീര്‍ച്ച! അതുകൊണ്ട് തന്നെ വേഷ്പ എന്ന കഥയിലൂടെ ജാനകി എന്ന എഴുത്തുകാരിയെ പൂര്‍ണ്ണമായും വിലയിരുത്താന്‍ കഴിയുകയില്ല തന്നെ. പക്ഷെ ആ കഥയിലെ പ്രമേയത്തിലെ വ്യത്യസ്തത, കഥയുടെ പേരില്‍ പോലും കാത്തുസൂക്ഷിക്കാന്‍ ജാനകി ശ്രമിക്കുന്നു എന്നതാണ്‌. ഒട്ടേറെ പറയാന്‍ കഴിയുന്ന ഒരു ബ്ലോഗറാണ്‌ ജാനകി എന്ന് തോന്നിയതിനാല്‍ ബൂലോകത്തിലെ തിക്കിലും തിരക്കിലും പെട്ട് അമ്മൂന്റെകുട്ടിയിലേക്ക് എത്തിച്ചേരാന്‍ നമുക്ക് കഴിയാതിരുന്നാല്‍ ഒരു പക്ഷെ ജാനകിയിലെ എഴുത്തുകാരിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന് തോന്നിയത് കൊണ്ട് അമ്മൂന്റെകുട്ടി വഴിയാവട്ടെ ഇക്കുറി നമ്മുടെ ആദ്യ സഞ്ചാരം.

സീതായനം

ഏതാണ്ട് അഞ്ചോളം പോസ്റ്റുകളാണ്‌ ഇതുവരെ സീതായനത്തില്‍ ഉള്ളത്. പക്ഷെ അവ കൈകാര്യം ചെയ്ത രീതി അഭിനന്ദനമര്‍ഹിക്കുന്നു. 'തുറക്കാത്ത വാതായനം' എന്ന കഥയും 'ഗംഗയോട് ' എന്ന കവിതയും വളരെ മനോഹരമായി തോന്നി. മൊത്തത്തില്‍ ഒരു പുരാണ പശ്ചാത്തലം ബ്ലോഗിലും പോസ്റ്റുകളിലും കാണുന്നുണ്ട്. രാമന്‍ കൂടെയുണ്ടെന്ന ആശ്വാസത്തില്‍ എവിടെയോ നഷ്ടപ്പെട്ട മനസ്സ് തേടി ഒരു യാത്ര.. എന്നാണ്‌ ബ്ലോഗര്‍ പറയുന്നത്. ഈ യാത്രയില്‍ രാമന്‍ കൂട്ടിനുണ്ടോ എന്നറിയില്ല. പക്ഷെ വായനക്കാര്‍ കൂട്ടിനുണ്ടാവാം എന്ന് തോന്നുന്നു. കാരണം നല്ല ശൈലിയുണ്ട് സീതായനത്തിലെ സീതക്ക്.

വായിക്കപ്പെടേണ്ടതെന്ന് തോന്നുന്ന എന്നാല്‍ അധികം വായിക്കപ്പെടുന്നില്ല എന്ന് തോന്നുന്ന ബ്ലോഗുകള്‍ കണ്ടെത്തിയാന്‍ വീണ്ടും കാണാമെന്ന ഉറപ്പോടെ ബൂലോകസഞ്ചാരത്തിന്റെ ഈ ഭാഗം ഇവിടെ അവസാനിപ്പിക്കട്ടെ.

Monday, January 24, 2011

പുസ്തകവിചാരം.

ങ്ങിനെ ഒരു പുതുവര്‍ഷം കൂടെ സമാഗതമായി. കഴിഞ്ഞ വര്‍ഷത്തെ ബൂലോകത്തെ മൊത്തം കണക്കെടുത്താല്‍ ഒട്ടേറെ പുതിയ ബ്ലോഗുകള്‍ ഉണ്ടായെങ്കില്‍ പോലും പലതിലും വായനക്കാരുടെ അഭാവം മൂലം പോസ്റ്റുകളുടെ അപ്‌ഡേഷനുകള്‍ക്ക് വിമുഖത കാണിക്കുന്ന പ്രവണത ഉണ്ടായിരുന്നു. വര്‍ഷാവസാനത്തോട് അനുബന്ധിച്ച് കണ്ട കുറച്ച് കൂട്ടായ്മകള്‍ ആയിരുന്നു മലയാളം ബ്ലോഗുകള്‍ നിലനില്‍ക്കുമെന്ന തോന്നലുളവാക്കിയത്. ഇടപ്പള്ളിയിലെ ബ്ലോഗ് മീറ്റ്, മോഹപക്ഷി, കായംകുളം സൂപ്പര്‍ഫാസ്റ്റ്, മൌനത്തിനപ്പുറത്തേക്ക് എന്നീ ബ്ലോഗില്‍ നിന്നുമുള്ള പുസ്തകങ്ങളുടെ പ്രകാശന ചടങ്ങുകൾ. എറണാകൂളത്ത് നടന്ന അന്താരാഷ്ട്രാ പുസ്തകോത്സവത്തില്‍ ബ്ലോഗ് പുസ്തകങ്ങളെയും ബ്ലോഗെഴുത്തിനെയും മുഖ്യധാരയിലേക്ക് എത്തിക്കുവാനായി എന്‍.ബി. പബ്ലിക്കേഷന്റെ നേതൃത്വത്തില്‍ ഒരുക്കിയ സ്റ്റാളിന്‌ ബ്ലോഗര്‍മാര്‍ നല്‍കിയ അസൂയാവഹമായ പിന്തുണ, പാലക്കാട് വെച്ച് ഈണം ടീമിന്റെ നേതൃത്വത്തില്‍ നടന്ന പതിനയ്യായിരത്തിലധികം ഹിറ്റ് ഗാനങ്ങളൂടെ പ്രാഥമിക വിവരങ്ങളും മറ്റു പ്രോജക്റ്റുകളുമടങ്ങിയ മലയാളഗാനങ്ങള്‍ ഉള്‍പ്പെട്ട വെബ്സൈറ്റിന്റെ ലോഞ്ചിങ്, ബ്ലോഗ് എഴുതുന്നവരുടെയും ഇന്റര്‍നെറ്റിലെ സാഹിത്യാഭിരുചിയുള്ളവരുടേയും കൂട്ടായ്മയായ ശ്രുതിലയം ഓണ്‍ലൈന്‍ നടത്തിയ വാര്‍ഷീകാഘോഷങ്ങള്‍ക്ക് ബ്ലോഗര്‍മാര്‍ നല്‍കിയ പിന്തുണ, ബൂലോകം ഓണ്‍ലൈന്‍ പത്രത്തില്‍ നടന്ന സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് കോണ്ടസ്റ്റും അതിനെ തുടര്‍ന്ന് അനന്തപുരിയില്‍ നടന്ന ബൂലോക മീറ്റും... ഇതൊക്കെയായിരുന്നു 2010 ല്‍ ബ്ലോഗില്‍ ഓര്‍ത്തുവെക്കാന്‍ കഴിയുന്ന രീതിയില്‍ ഉണ്ടായ നല്ല കൂട്ടായ്മകൾ‍... ഇവയൊഴിച്ച് നിറുത്തിയാല്‍ ബ്ലോഗ് പോസ്റ്റുകളുടെ അഭാവം വളരെയധികം ഉണ്ടായ വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്.

2011 തുടങ്ങി കുറച്ച് ദിവസങ്ങള്‍ക്കകം തന്നെ ബ്ലോഗെഴുത്തിനെ പ്രോത്സാഹിപ്പിക്കും വിധം ചില നല്ല കൂട്ടായ്മകള്‍ ഉടലെടുത്തു എന്നത് പ്രശംസനീയമായ കാര്യം തന്നെ. ഈ കുറച്ച് ദിവസങ്ങള്‍ക്കിടയില്‍ തന്നെ ബ്ലോഗ് എന്ന മാധ്യമത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കണമെന്നാഹ്വാനം ചെയ്തുകൊണ്ട് എറണാകുളത്തെ കായല്‍‌തീരത്ത് ഒരു കൊച്ചു ബ്ലോഗ് മീറ്റും, ഇ-ഭാഷയെ പ്രോത്സാഹിക്കുവാനായി ശില്പശാലകളും മറ്റും നടത്തി ബ്ലോഗിനെ കൂടുതല്‍ ജനകീയമാക്കണമെന്ന ഉദ്ദേശ്യത്തോടെ സാഹിത്യ അക്കാദമിക്ക് ഭീമഹര്‍ജ്ജിയും ഒക്കെയായി വര്‍ഷം സജീവമായി തുടങ്ങി. പല കാരണങ്ങള്‍ കൊണ്ട് കഴിഞ്ഞ രണ്ട് മാസവും ബൂലോകസഞ്ചാരത്തിലും പുതിയ പരിചയപ്പെടുത്തലുകള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഒരു പരിധി വരെ ബ്ലോഗിങിലുണ്ടായിരുന്ന മാന്ദ്യം സഞ്ചാരത്തെയും ബാധിച്ചിരിക്കാം. ഈ വര്‍ഷം അത്തരം ഒരു അവസ്ഥ സംജാതമാവാതിരിക്കട്ടെ എന്ന്‍ ആഗ്രഹിച്ചുകൊണ്ട് സഞ്ചാരത്തിന്റെ 7 ഭാഗം ഇവിടെ കുറിക്കട്ടെ.

ബ്ലോഗിലെ പല മേഖലകളെ പറ്റി സഞ്ചാരത്തിന്റെ പല ഭാഗങ്ങളിലായി സൂചിപ്പിച്ചിരുന്നു. കഥ, കവിത,ലേഖനം,ഫോട്ടോഗ്രാഫി, യാത്രാവിവരണം, പോഡ്കാസ്റ്റിങ്, വ്ലോഗിങ്, ചിത്രമെഴുത്ത്, പാചകം..അങ്ങിനെ വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗുകള്‍ ഒട്ടേറെയുണ്ട്. ഇത്തരം വിഷയങ്ങളില്‍ ഒറ്റക്കും ഒരു ഗ്രൂപ്പായും ബ്ലോഗുകളും ഉണ്ട്. ബ്ലോഗിലെ കൂട്ടായ്മകളെ കുറിച്ച് പറഞ്ഞുകൊണ്ടാണ്‌ ഈ ലക്കം ആരംഭിച്ചത് എന്നത് കൊണ്ട് തന്നെ വ്യത്യസ്ഥമാര്‍ന്ന ഒരു ഗ്രൂപ്പ് ബ്ലോഗിലൂടെയാവട്ടെ ഇക്കുറി നമ്മുടെ സഞ്ചാരം.

ഒട്ടേറെ പേരുകേട്ട ഗ്രൂപ്പ് ബ്ലോഗുകള്‍ ഇന്ന് ബൂലോകത്ത് സജിവമാണ്‌. കേരളത്തിലെ ഗണിതശാസ്ത്ര അദ്ധ്യാപകരുടെ കൂട്ടായ്മയായ മാത്‌സ് ബ്ലോഗില്‍ തുടങ്ങിയാല്‍ ആല്‍ത്തറ, ചൊല്‍ക്കവിതകൾ‍, കഥയുടെ വസന്തമായ ഋതു, തുടങ്ങി ബൂലോകത്തിലെ വിവിധ എഴുത്തുകാരുടേതായി ചിതറിക്കിടക്കുന്ന യാത്രാവിവരണങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടെത്തിക്കുവാന്‍ യാത്രകള്‍ എന്ന വെബ്സൈറ്റില്‍ വരെ എത്തി നില്‍ക്കുന്നു ഈ ഗ്രൂപ്പ് ബ്ലോഗുകള്‍. ഇക്കൂട്ടത്തിലേക്ക് വൈവിധ്യം കൊണ്ട് ശ്രദ്ധേയമാവേണ്ട ഒരു ബ്ലോഗിനെയാണ്‌ ഇക്കുറി ബൂലോകസഞ്ചാരത്തില്‍ പരിചയപ്പെടുത്തുന്നത് - പുസ്തകവിചാരം.


ഈ ഗ്രൂപ്പ് ബ്ലോഗില്‍ ഞാനും ഭാഗഭാക്കാണെന്നും പക്ഷെ, അതിന്റെ പേരില്‍ അല്ല സഞ്ചാരത്തിന്റെ ഈ ഭാഗത്ത് ഈ ബ്ലോഗിനെ പരിചയപ്പെടുത്തുന്നത് എന്നും ആദ്യമേ പറയട്ടെ. ഇത്തരം ഒരു സം‌രംഭത്തില്‍ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെങ്കിലും ഇത് അറിയപ്പെടാതെ പോകരുതെന്ന് തോന്നിയത് കൊണ്ടാണ്‌ ഇവിടെ ഇക്കുറി ഈ ഗ്രൂപ്പ് ബ്ലോഗിനെ പരാമര്‍ശിക്കാം എന്ന് കരുതിയത് . അതിനുള്ള ഒന്നാമത്തെ കാരണം പുസ്തകങ്ങളെ ഒട്ടേറെ സ്നേഹിക്കുന്നവരാണ്‌ ഭൂരിഭാഗം മലയാളി ബ്ലോഗേര്‍സും എന്നത് തന്നെ. ഒരു പരിധിവരെ പുസ്തകങ്ങളുടെ ലഭ്യത കുറവാണ്‌ പലരേയും ബ്ലോഗ് എന്ന ഈ മാധ്യമത്തിലേക്ക് അടുപ്പിച്ചത് തന്നെ. ഒപ്പം, നല്ല പുസ്തകങ്ങള്‍ കണ്ടെത്തുവാനുള്ള, തിരഞ്ഞെടുക്കുവാനുള്ള സമയക്കുറവും ഒരു കാരണമാണ്‌. ഇത്തരം സാഹചര്യത്തിലാണ്‌ ബ്ലോഗില്‍ പുസ്തകപരിചയം, പുസ്തകറിവ്യൂ എന്നൊക്കെയുള്ള ലേബലുകളില്‍ വായിച്ച പുസ്തകങ്ങളെ പറ്റി പലരും പോസ്റ്റുകള്‍ ഇട്ടതും അവയൊക്കെ ബൂലോകം ഇരു കൈകളും നീട്ടി സ്വീകരിച്ചതും. എന്തിനേറെ ഈ ആവശ്യത്തിനു മാത്രമായി ബ്ലോഗുകള്‍ വരെ ഉണ്ട് എന്നത് ബൂലോകരുടെ പുസ്തകത്തോടുള്ള അഭിനിവേശമാണ്‌ കാണിക്കുന്നത്. പക്ഷെ ലോകത്തിന്റെ വിവിധഭാഗങ്ങളിലായി ബൂലോകര്‍ ചിതറിക്കിടക്കുന്ന പോലെ തന്നെ പലരുടേയും ബ്ലോഗിലെ ഒരു ചെറു വിഭാഗമായി പുസ്തകപരിചയങ്ങള്‍ ഒതുങ്ങിപോകുന്നു. അവിടെയാണ്‌ പുസ്തകവിചാരം എന്ന ഈ പുതിയ ഗ്രൂപ്പ് ബ്ലോഗിന്റെ പ്രസക്തി!! ഒരു പുസ്തകത്തെ പറ്റി അല്ലെങ്കില്‍ ഒരു കൂട്ടം പുസ്തകങ്ങളെ പറ്റി മലയാളത്തില്‍ വരുന്ന പോസ്റ്റുകളെ വായനക്കാരനുവേണ്ടി ഒരു ബ്ലോഗിലേക്ക് സമാഹരിക്കുക എന്ന ഒരു നല്ല ലക്ഷ്യത്തോടെ തുടങ്ങിയ ഈ ബ്ലോഗ് ഒരു പക്ഷെ മലയാളം ബ്ലോഗേര്‍സിനെന്നപോലെ തന്നെ പുസ്തകത്തെ സ്നേഹിക്കുന്ന എല്ലാ മലയാളിക്കും ഉപകാരപ്രദമാവും എന്ന കാര്യത്തില്‍ സംശയമില്ല തന്നെ. ഏതു ഭാഷയിലുള്ള പുസ്തകത്തെ പറ്റിയും അവലോകനമോ പരിചയപ്പെടുത്തലോ അല്ലെങ്കില്‍ വായിക്കുന്ന പുസ്തകങ്ങളെ പറ്റി ഒരു രണ്ട് പാരഗ്രാഫ് കുറിച്ചിട്ട് മറ്റുള്ളവരിലേക്ക് അത് എത്തിച്ച് കൂടുതല്‍ പേരെ പുസ്തകങ്ങളുടെ ലോകത്തേക്ക് എത്തിക്കുക എന്നതും ഈ ബ്ലോഗിന്റെ ഉദ്ദേശലക്ഷ്യമാണ്‌. പോസ്റ്റുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു പുസ്തകത്തെ പറ്റി തന്നെയുള്ള പലരുടേയും വ്യത്യസ്തമായ പോസ്റ്റുകള്‍ കൂടുതല്‍ മികച്ചവയിലേക്ക് നമ്മെ കൈപിടിച്ച് നയിക്കാന്‍ പ്രേരിപ്പിക്കും എന്നതുകൊണ്ട് ശ്രദ്ധേയമായി തോന്നി. ഈ ബ്ലോഗില്‍ വരുന്ന കൂടുതല്‍ , അല്ലെങ്കില്‍ ഇത് വരെ വന്നിട്ടുള്ള കൂടുതല്‍ പോസ്റ്റുകളും റീ പോസ്റ്റുകളാണ്‌. പക്ഷെ, ഇത്തരത്തില്‍ പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനും പുസ്തകങ്ങളെ പറ്റി അറിയാനും ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്താനും ഒരിടം എന്നത് തികച്ചും നല്ല ഒരു ആശയമായി തോന്നി.

പട്ടിണിയായ മനുഷ്യാ നീ ,
പുസ്തകം കൈയിലെടുത്തോളു
പുത്തനൊരായുധമാണു നിനക്കത്
പുസ്തകം കൈയിലെടുത്തോളൂ - ബെര്‍തോള്‍ഡ് ബ്രെഹ്തിന്റെ വിഖ്യാതമായ ഈ വരികളാണ്‌ ബ്ലോഗിന്റെ ഹെഡറിലെ കുഞ്ഞുണ്ണിമാഷിന്റെ വരികള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. "വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും" - പുസ്തകങ്ങളെപറ്റിയും വായനയെ പറ്റിയും മലയാളിയുടെ അവബോധവും വേറിട്ട കാഴ്ചപാടും ഇവിടെ നിന്ന് തന്നെ തുടങ്ങുന്നു.

എന്റേതുകൂടെയായ പോസ്റ്റുകള്‍ ഉള്ളതിനാല്‍ പതിവ് പോലെ പോസ്റ്റുകളിലൂടെയുള്ള സഞ്ചാരം ഇക്കുറി ഒഴിവാക്കുകയാണ്‌. ഒന്ന് പറയാം. വരുംദിനങ്ങളില്‍ ഒരു പക്ഷെ, മലയാള പുസ്തകലോകത്തേക്കുള്ള മികച്ച ഒരു കണ്ണാടിയാവാം ഈ ബ്ലോഗ്. അതുപോലെ തന്നെ വായിക്കുന്ന പുസ്തകങ്ങളെ പറ്റിയുള്ള വ്യക്തിഗത അഭിപ്രായങ്ങള്‍ കുറിച്ചിടുവാന്‍ ഒട്ടേറെ പേരെ ഈ ബ്ലോഗ് പ്രേരിപ്പിക്കുകയും ചെയ്തേക്കാം. പുസ്തകങ്ങളെ പറ്റി ചര്‍ച്ചചെയ്യാനുള്ള - ചിതലരിക്കാത്ത അലമാരകളും ഇരട്ടവാലന്‍ ഓടിനടക്കാത്ത മാറാല പിടിക്കാത്ത ഷെല്‍ഫുകളും നിരത്തിവെച്ച ഒരിടം - ഒരു പുത്തന്‍ വായനശാലയാവട്ടെ ഈ പുസ്തകവിചാരം.

Friday, October 15, 2010

റീഫ്രഷ് മെമ്മറി

ത് നവരാത്രി കാലം. ഇന്നിപ്പോള്‍ ജാതി മത ഭേദമന്യേ എല്ലാവരും വിദ്യാരംഭവും ആയുധ പൂജയും മറ്റും നടത്തുന്നു. "ഹരിശ്രീ ഗണപതായേ നമ:" എന്ന് നാവില്‍ സ്വര്‍ണ്ണം കൊണ്ട് എഴുതിയപ്പോള്‍ കരഞ്ഞുവിളിച്ച ആ കുഞ്ഞു നാളുകള്‍ - ആ പഴയ കാലം- ഒരിക്കല്‍ കൂടെ മനസ്സില്‍ തെകട്ടി വരുന്നു. മിക്കവാറും എല്ലാ വര്‍ഷവും വിജയദശമി നാളില്‍ ദക്ഷിണ മൂകാംബി എന്നറിയപ്പെടുന്ന നോര്‍ത്ത് പറവൂര്‍ മൂകാംബിക ക്ഷേത്രത്തിലെ മതില്‍ കെട്ടിനകത്ത് എവിടെയെങ്കിലും ഹരീശ്രീ കുറിക്കാന്‍ ഇന്നും ഞാന്‍ ശ്രമിക്കാറുണ്ട്. കാരണം നമുക്ക് കിട്ടിയ ദൈവീകമായ വരദാനമാണ്‌ അക്ഷരങ്ങള്‍ എന്നത് തന്നെ. “അക്ഷരജ്ഞാനം അറിവല്ല, അറിവിന്റെ രക്ഷാ കവാടമാണെന്നുള്ളത് ഓര്‍ക്കുക“ എന്ന കവിവാക്യം മനസ്സില്‍ തങ്ങിനില്‍ക്കുന്നു. അതുകൊണ്ട് തന്നെ അറിവ് തേടിയുള്ളതാവട്ടെ ഇക്കുറി നമ്മുടെ സഞ്ചാരം.

ബ്ലോഗ് എന്നതിനെ കുറിച്ചും അതിന്റെ വിവിധ വശങ്ങളെ പറ്റിയും പ്രതിപാധിക്കുന്ന ഒട്ടേറെ ബ്ലോഗുകള്‍ നമുക്കുണ്ട്. ആദ്യാക്ഷരി, ഇന്ദ്രധനുസ്സ്, ഇന്‍ഫ്യൂഷന്‍, മുതല്‍ ഈയടുത്ത് കെ.പി. സുകുമാരന്‍ അഞ്ചരകണ്ടിയുടെ ശിഥിലചിന്തകളില്‍ വരെ കണ്ടു അത്തരം കുറെ ടിപ്സ്.. അത് പോലെ തന്നെ കുട്ടികള്‍ക്കായും അദ്ധ്യാപകര്‍ക്കായും മലയാളത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സംബന്ധിയായ ബ്ലോഗ് എന്ന് പേരു കേട്ട മാത്‌സ് ബ്ലോഗുണ്ട്. സയന്‍സിലൂടെ സഞ്ചരിക്കാന്‍ സയന്‍സ് ലോകം മുതലായവയും ഉണ്ട്. പക്ഷെ ഈ ബ്ലോഗുകളൊക്കെ അതാതിന്റെതായ ഉദ്ദേശലക്ഷ്യങ്ങളില്‍ വിജയിച്ചവയെങ്കിലും ഇക്കുറി ഇവിടെ പരിചയപ്പെടുത്തുന്നത് മറ്റൊരു ബ്ലോഗാണ്‌.

നമുക്കറിയാം , ഇന്ന് മലയാളി ഏറ്റവും അധികം ബുദ്ധിമുട്ടനനുഭവിക്കുന്ന ഒരു മേഖലയാണ്‌ ഓര്‍മ്മ.. കാര്യങ്ങള്‍ ഓര്‍ത്തുവെക്കുക എന്നത് , അല്ലെങ്കില്‍ മെമ്മറി ഉപയോഗിച്ചുള്ള പല പരീക്ഷകളിലും നമ്മള്‍ പിന്നാക്കമാവുന്നതും ഇത്തരം ചില ടിപ്സ് അറിയാത്തത് കൊണ്ട് തന്നെ. പലപ്പോഴും വിദ്യാഭ്യാസ കാലഘട്ടത്തിലോ അതിന്‌ ശേഷമോ അത്തരം കാര്യങ്ങള്‍ ആരും നമുക്ക് പഠിപ്പിച്ചു തരുന്നുമില്ല. ഒരു പ്രൈവറ്റ് കമ്പനി ജീവനക്കാരന്‍ എന്ന നിലക്ക് ഇത്തരം കോഴ്സുകള്‍ക്ക് ഏകദേശം ഇന്ന് എത്ര രൂപ ചിലവാകും എന്ന്‍ എനിക്ക് ഊഹിക്കാന്‍ കഴിയും എന്നിരിക്കെ, തികച്ചും സൌജന്യമായി മെന്‍ഡല്‍ എബിലിറ്റിയും മറ്റും വളര്‍ത്താനായി കുട്ടികള്‍ക്കും വലിയവര്‍ക്കുമായി ഒരു ബ്ലോഗ് എന്ന ആശയം കണ്ടപ്പോള്‍ സത്യത്തില്‍ സന്തോഷം തോന്നി. റീഫ്രഷ് മെമ്മറി എന്ന തന്റെ ബ്ലോഗിലൂടെ കൊട്ടോട്ടിക്കാരന്‍ ഉദ്ദേശിക്കുന്നതും അത്തരം ഒരു സേവനമാണെന്ന അറിവ് എനിക്ക് കൂടുതല്‍ സന്തോഷമുള്ളതായിരുന്നു.

കൊട്ടോട്ടിക്കാരന്റെ തന്റെ വാക്കുകള്‍ കടം കൊണ്ടാല്‍ "അറിവ് എന്നത് ലോകത്ത് പരമപ്രധാനമായ ഒന്നുതന്നെയാണ് എന്നതിലാര്‍ക്കും തര്‍ക്കമുണ്ടെന്നു തോന്നുന്നില്ല. അറിയാവുന്നത് മറ്റുള്ളവര്‍ക്കു പറഞ്ഞു കൊടുക്കുന്നില്ലെങ്കില്‍ ആ അറിവുകൊണ്ട് പ്രയോജനമില്ലെന്ന അറിവാണ് ഇങ്ങനെ ഒരു സാഹസത്തിന് എന്നെ പ്രേരിപ്പിച്ചത്. ആത്മവിശ്വാസവും മനോഭാവവും മനുഷ്യജീവിതം മുന്നോട്ടുരുട്ടുന്നതില്‍ പരമപ്രധാനമായ രണ്ടു സംഗതികളാണല്ലോ. ഈ ശ്രമം അതിനു കുറച്ചെങ്കിലും പ്രയോജനപ്പെടുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി." ഈ വാക്കുകളിലെ ആത്മാര്‍ത്ഥത റിഫ്രഷ് മെമ്മറി എന്ന ബ്ലോഗിലെ വളരെ കുറച്ചുമാത്രമുള്ള പോസ്റ്റുകളിലുമുണ്ട്. ഒരു പക്ഷെ ഒരു പഠനസഹായി ആയത് കൊണ്ടാവാം അധികം റേറ്റിങ് ഒന്നും കണ്ടില്ല ഈ ബ്ലോഗിന്‌!!! പോസ്റ്റുകള്‍ ഒരു കൃത്യമായ കാലയളവില്‍ വരാത്തത് കൊണ്ട് അഗ്രികളില്‍ അപ്‌ഡേറ്റുമാകുന്നില്ല എന്നതും വായനക്കാര്‍ കുറവാകാന്‍ കാരണമാകാം.. പക്ഷെ സുഹൃത്തുക്കളെ, നമ്മള്‍ മനസ്സിലാക്കാതെ പോകുന്ന ഒരു കാര്യം എന്തെന്നാല്‍ ഈ ബ്ലോഗില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഒരു മോട്ടിവേഷന്‍ ക്ലാസെന്ന നിലയില്‍ ഞാന്‍ വര്‍ക്ക് ചെയ്യുന്ന സ്ഥാപനത്തില്‍ കഴിഞ്ഞ വര്‍ഷം ഒരു കണ്‍സല്‍ട്ടന്‍സിയെ കൊണ്ട് ചെയ്യിച്ചത് 25000 രൂപക്ക് മേലെ ചിലവഴിച്ചാണെന്ന് പറയുമ്പോള്‍ ഇത്രയും ഉപകാരപ്രദമായ കാര്യങ്ങള്‍ തികച്ചും സൌജന്യമായി നമുക്ക് നല്‍ക്കുന്ന കൊട്ടോട്ടിക്കാരന്‍ അഭിനന്ദനമര്‍ഹിക്കുന്നു.

ഈ ബ്ലോഗിലൂടെ സഞ്ചരിക്കുന്നത് കൃത്യമായ വഴികളിലൂടെ ആയിരിക്കണം എന്ന് ബ്ലോഗര്‍ നിഷ്കര്‍ഷിക്കുന്നു. കാരണം ഒരു പഠനസഹായി ആയതിനാല്‍ അത് അദ്ധ്യായങ്ങളുടെ ഓര്‍ഡറിലൂടെ പോയില്ലെങ്കില്‍ ഒരു പക്ഷെ പ്രയോജനപ്പെടില്ല എന്ന രചയിതാവിന്റെ വാദത്തോട് ഞാനും യോജിക്കുന്നു. ഇതിലെ ആക്റ്റിറ്റൂഡ് എന്ന അദ്ധ്യായത്തില്‍ പറയുന്ന വില്‍മ റിഡോള്‍ഫിന്റെ കഥ ഒരു പരിധിവരെ നമുക്കൊക്കെ ഒരു പ്രചോദനമാണ്. അല്ലെങ്കില്‍ പോളിയോ വന്ന് തളര്‍ന്ന് പോയ ഒരു കുട്ടിയെ അവളില്‍ ചെലുത്തിയ പോസിറ്റീവ് ആക്റ്റിറ്റൂഡ് ഒന്ന് കൊണ്ട് മാത്രം 1960 ലെ റോം ഓളിമ്പിക്സിലെ ഏറ്റവും മികച്ച ഓട്ടക്കാരിയാക്കി എന്ന് പറയുമ്പോള്‍ തീര്‍ച്ചയായും അത് വിസ്മയകരവും അതേക്കാളുപരി ചിന്തനീയവുമാണ്‌.

രസകങ്ങളായ ചില സംഭവങ്ങളും റീഫ്രെഷ് മെമ്മറിയില്‍ ഉണ്ട്. അതില്‍ ഒന്നാണ്‌ മെന്‍ഡല്‍ കാറ്റലോഗ് എന്ന അദ്ധ്യായം. അതില്‍ രാജ്യം - തലസ്ഥാനം, കണ്ടുപിടുത്തങ്ങള്‍ - കണ്ടുപിടിച്ചവര്‍ ഈ രീതിയിലുള്ള കാര്യങ്ങള്‍ ഓര്‍മ്മയില്‍ ഒരിയ്ക്കലും മറന്നുപോകാത്ത വിധം സൂക്ഷിക്കുവാനുള്ള രസകരമായ ചില ടിപ്സുകള്‍ കൊട്ടോട്ടിക്കാരന്‍ വിശദീകരിച്ചിരിക്കുന്നു. ഉദാഹരണമായി, "ലോകത്ത് പേനയില്ലാത്ത (no pen) ഏകരാജ്യം കംബോഡിയയാണ്. അവിടെയുള്ള ജനങ്ങള്‍ കമ്പൊടിച്ചാണ് എഴുതുന്നത് !" എന്ന്‍കംബോഡിയ എന്ന രാജ്യത്തേയും നോംഫെന്‍ (NOM PHEN) എന്ന അതിന്റെ തലസ്ഥാനത്തെയും പറ്റി പറയുമ്പോള്‍; എനിക്ക് തോന്നുന്നു ഒരിക്കലും വായിച്ചവരാരും ഇനി മറക്കില്ല കംബോഡിയയുടെ തലസ്ഥാനമേതെന്ന്.. മുഴുവന്‍ പോസ്റ്റുകളെയും കുറിച്ച് ഇവിടെ പ്രതിപാദിക്കുന്നില്ല. കാരണം റീഫ്രഷ് മെമ്മറി, ബ്ലോഗിങില്‍ നേരമ്പോക്കിനിടെ നമുക്ക് കിട്ടുന്ന അറിവിന്റെ, ടിപ്സുകളൂടെ നല്ലൊരു വിളനിലമാണ്‌. ആ വിളനിലത്തില്‍ നിന്നും അല്പം വിളവ് കൊയ്തെടുക്കേണ്ടത് നമ്മുടെ ആവശ്യവുമാണ്‌. മാത്രമല്ല, ഇത്തരം ഒരു ഉദ്യമത്തിനായി ബ്ലോഗര്‍ എടുത്ത എഫര്‍ട്ട് കണ്ടില്ല എന്ന് നടിച്ചാല്‍ അത് അറിവിനോടുള്ള നിന്ദയാവും എന്നത് കൊണ്ട് തന്നെ ഈ നവരാത്രി കാലത്ത് മറ്റൊരു ബ്ലോഗിനേയും പരിചയപ്പെടുത്താന്‍ ശ്രമിക്കാതെ ഈ റീഫ്രഷ് മെമ്മറിയില്‍ മാത്രമായി ഞാന്‍ ഈ സഞ്ചാരം അവസാനിപ്പിക്കട്ടെ..

വായിച്ചാല്‍ വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചാല്‍ വിളയും
വായിച്ചില്ലെങ്കില്‍ വളയും - കുഞ്ഞുണ്ണിമാഷിന്റെ ഈ വരികള്‍ മനസ്സിലോര്‍ത്ത് കൊണ്ട് സഞ്ചാരത്തിന്റെ ഈ ആറാം ഭാഗം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.

Sunday, September 12, 2010

ചില ചിത്രമെഴുത്ത് ബ്ലോഗുകള്‍

കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ വച്ച് ബ്ലോഗ് എന്ന മാധ്യമത്തെ പുറമേ നിന്നും നോക്കിക്കാണുന്ന ഒരു സുഹൃത്തുമായി ബ്ലോഗിങ്ങിനെ കുറിച്ച് കുറച്ച് സമയം സംസാരിക്കാനിടയായി. ബ്ലോഗര്‍മാരെ പോലെ തന്നെ പല ബ്ലോഗുകളും നിരീക്ഷിക്കുന്ന ഒട്ടേറെ ആളുകള്‍ പുറമേ ഉണ്ട് എന്നത് സന്തോഷകരമായ ഒരു കാര്യമാണ്‌. പക്ഷെ, ഞങ്ങളുടെ സംസാരത്തിനിടയില്‍ സുഹൃത്ത് പറഞ്ഞ ചില കാര്യങ്ങളാണ്‌ ബൂലോക സഞ്ചാരത്തിന്റെ അഞ്ചാം ഭാഗം എഴുതാന്‍ ഇരിക്കുമ്പോള്‍ എന്റെ മനസ്സില്‍.

ബ്ലോഗ് എന്ന മാധ്യമം പൊതുവെ എഴുത്തുകാര്‍ക്ക് വേണ്ടി മാത്രമായി പോകുന്നു, നമ്മുടെ മറ്റു പല കലകള്‍ക്കും അതില്‍ വേണ്ടത്ര പ്രാധാന്യം കിട്ടുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. ഞാന്‍ തിരുത്താന്‍ ശ്രമിച്ചു. ബ്ലോഗില്‍ കഥക്കും കവിതക്കും യാത്രാവിവരണങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും എന്ന പോലെ തന്നെ ഫോട്ടോകള്‍ക്കും ചിത്രങ്ങള്‍ക്കും ഒക്കെ സ്ഥാനമുണ്ടെന്ന്. പക്ഷെ അവയൊക്കെയുണ്ടെങ്കിലും ഒരിക്കലും അവ ഒരു തലത്തിനപ്പുറത്തേക്ക് ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു എന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഒരു പരിധിവരെ വാസ്തവമായി തന്നെ എനിക്കും തോന്നി. ഫോട്ടോ ബ്ലോഗുകളുടെ കാര്യം അല്പം കൂടെ വ്യത്യസ്തമാണെങ്കിലും ചിത്രബ്ലോഗുകളുടെ കാര്യത്തില്‍ ഒരു പരിധിവരെ അത് ശരിതന്നെയാണ്‌. കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ കണ്ട രണ്ട് ബ്ലോഗുകള്‍ അവയിലെ പോസ്റ്റുകളുടെ മനോഹാരിത കൊണ്ട് ശ്രദ്ധിക്കപ്പെടേണ്ടതാണെങ്കിലും അര്‍ഹിക്കുന്ന പരിണന കിട്ടുന്നില്ല എന്ന് തോന്നിയത് കൊണ്ട്.. ഈ ഒരു പംക്തി തുടങ്ങിയപ്പോള്‍ ഞാനും നമ്മുടെ ബൂലോകം പ്രവര്‍ത്തകരും മനസ്സില്‍ കണ്ടത്, ഇത്തരത്തില്‍ കാണാതെ പോകുന്ന മികച്ച ബ്ലോഗുകളെ വായനക്കാര്‍ക്ക് മുന്‍പില്‍ എത്തിക്കുവാനുള്ള ഒരു ശ്രമം എന്ന നിലക്കായത് കൊണ്ടും തീര്‍ച്ചയായും ചിത്രമെഴുത്ത് മേഖലയിലുള്ള ചില ബ്ലോഗുകളിലൂടെയാവാം ഇക്കുറി നമ്മുടെ സഞ്ചാരം.

എഴുത്ത്, വായന എന്നിവ പോലെ തന്നെ നമ്മള്‍ എന്നും നെഞ്ചേറ്റിയിരുന്ന ഒരു കലാരൂപമാണ്‌ ചിത്രരചന. ചിത്രമെഴുത്ത് എന്നൊരു പഴയ പ്രയോഗവും ഉണ്ട്. ബ്ലോഗില്‍ ഒട്ടേറെ പേര്‍ കൈവെക്കാന്‍ മടിച്ചിട്ടുള്ള ഒരു മേഖലയും ഇത് തന്നെയെന്ന് തോന്നുന്നു. കുക്കു, ജ്യോ, ലിനു, ഹൈന.. ചെറിയ ഒരു നിരതന്നെയുണ്ട്.. അത്തരം സാഹചര്യത്തില്‍ നിവിനിന്റെ 'വെറുതെ ഒരു ബ്ലോഗും' റാണി അജയിന്റെ 'മകള്‍ക്ക്' എന്ന ബ്ലോഗും രഞ്ജിത്ത് കുമാറിന്റെ Art ofRKMN എന്ന ബ്ലോഗും മനോജ് തലയമ്പലത്തിന്റെ 'ചിത്രങ്ങള്‍' എന്ന ബ്ലോഗും തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്ന് തോന്നി.

വെറുതെ ഒരു ബ്ലോഗ്

വെറുതെ ഒരു ബ്ലോഗ് എന്ന തലക്കെട്ട് കണ്ടപ്പോള്‍ ഒരിക്കലും ചിത്രമെഴുത്തിനു മുന്‍‌തൂക്കം കൊടുക്കുന്ന ഒരു ബ്ലോഗാവുമെന്ന് കരുതിയല്ല അതിലേക്ക് കയറി ചെന്നത്. ചെന്ന് കയറിയപ്പോള്‍ ആദ്യം കണ്ടത് മനോഹരമായ ഒരു തലക്കെട്ടാണ്‌. 'കറുത്ത സ്വപ്നങ്ങളിലെ ഗ്രാമം'. ഒരു ചിത്രകാരനില്‍ നല്ലൊരു എഴുത്തുകാരന്‍ ഒളിഞ്ഞിരിപ്പുണ്ടാവാം എന്ന്‍ എവിടെയോ വായിച്ച ഓര്‍മ്മ!!. ചിത്രമെഴുത്തിലെ സാങ്കേതിക വശങ്ങളെ കുറിച്ച് എനിക്ക് അത്ര ഗ്രാഹ്യം ഇല്ല. എങ്കിലും അതില്‍ കണ്ട ചിത്രങ്ങള്‍ അത് നമ്മെ വല്ലാതെ പിടിച്ചിരുത്തുന്നു. പോസ്റ്റുകളിലൂടെ ഒന്ന് ഓടിച്ച് പോയപ്പോള്‍ പെട്ടന്ന് മലയാളിക്ക് ഒട്ടേറെ അഭിമാന നിമിഷങ്ങള്‍ സമ്മാനിച്ച ശോഭനയുടെ ഒരു മനോഹരമായ പോര്‍ട്രയിറ്റ്!!! എനിക്ക് അതിനെ കുറിച്ച് വിശദീകരിച്ച് തരുവാനുള്ള വിവേകം ഇല്ലാത്തതിനാല്‍ നിങ്ങള്‍ തന്നെ അത് കാണൂ എന്ന് മാത്രമേ ഞാന്‍ പറയുന്നുള്ളൂ.. നല്ലൊരു എഴുത്തുകാരന്‍ കൂടെ നിവീനില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് കുറിപ്പുകള്‍ എന്ന ലേബലില്‍ കണ്ട ചില എഴുത്തുകളിലൂടെ സഞ്ചരിച്ചപ്പോള്‍ മനസ്സിലായി. ഒരു കൂട്ടുകാരിയെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് പോലും അതീവ തീവ്രമായി എഴുതിയിട്ടുണ്ട്. എന്നിരിക്കലും വെറുതെ ഒരു ബ്ലോഗ് എന്നെ ആകര്‍ഷിച്ചത് അതിലെ മനോഹരമായ ചിത്രങ്ങള്‍ കൊണ്ട് തന്നെ.

മകള്‍ക്ക്

ചെങ്ങന്നൂര്‍ സ്വദേശിയായ, ഇപ്പോള്‍ ടൊറെന്റോയില്‍ താമസിക്കുന്ന റാണി അജയ് സ്വന്തം മകള്‍ക്ക് ചിത്രങ്ങള്‍ ഇഷ്ടമായതിനാല്‍ മകള്‍ക്ക് വേണ്ടി കാട്ടുന്ന സാഹസം എന്ന പേരില്‍ തുടങ്ങിയ ഈ ബ്ലോഗ് ഒരിക്കലും ചിത്രകലയെ ഇഷ്ടപ്പെടുന്നവര്‍ക്ക് സാഹസം ആയി തോന്നില്ല എന്നത് ഉറപ്പ്. പെയിന്റും ബ്രഷും കൊണ്ടുള്ള റാണിയുടെ മല്‍‌‌പ്പിടുത്തത്തില്‍ ഓയില്‍ പെയിന്റിംഗ്, വാട്ടര്‍ പെയിന്റിംഗ്, ആക്രലിക്ക് പെയിന്റിംഗ്, MS പെയിന്റിംഗ്, പെന്‍സില്‍ സ്കെച് എന്നീ വിവിധ വിഭാഗങ്ങളിലായി 30 ഓളം ചിത്രങ്ങള്‍ ഉണ്ട്. ഒരു യാത്ര, ദേവാംഗന എന്നീ ചിത്രങ്ങള്‍ മനോഹരമായി തോന്നി. മകള്‍ക്ക് വേണ്ടി ചെയ്യുന്ന ഈ സാഹസത്തിലൂടെ ഒരിക്കല്‍ സഞ്ചരിച്ചാല്‍ ഒന്ന് കൂടി അവിടെ എത്തിനോക്കാന്‍ പ്രേരിപ്പിക്കുന്നു ഈ ചിത്രമെഴുത്തുകാരി.

Art of RKMN

തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ വൈഗ അനിമേഷനില്‍ ജോലി ചെയ്യുന്ന രഞ്ജിത്ത് കുമാര്‍ എം.എന്‍ എന്ന അനിമേറ്ററുടെ ബ്ലോഗാണ്‌ Art of RKMN (രഞ്ജിത് കുമാര്‍ എം. എന്‍ എന്നതിന്റെ ചുരുക്കെഴുത്താവാം). 5 പോസ്റ്റുകളോളമേ നിലവില്‍ ആ ബ്ലോഗില്‍ കാണാന്‍ കഴിഞ്ഞുള്ളൂ. ഒരു പക്ഷെ ബ്ലോഗ് അധികം ശ്രദ്ധിക്കപ്പെടുന്നില്ല എന്ന തോന്നലാവാം രഞ്ജിത്തിനെ നിരാശനാക്കുന്നത്. അല്ലെങ്കില്‍ സമയക്കുറവാകാം.. എന്ത് തന്നെയായാലും അതില്‍ കണ്ട പോസ്റ്റുകളില്‍ രഞ്ജിത്തിലെ ചിത്രകാരന്റെ നേര്‍ ചിത്രം നമുക്ക് നിശ്ചയമായും ലഭിക്കുന്നുണ്ട്. My dear Kannan, My Dear Apputtan, Indian Mozart എന്നീ ചിത്രങ്ങളില്‍ രഞ്ജിത്തിന്റെ നിരീക്ഷണപാടവം വളരെയധികം ദര്‍ശിക്കാം. എ.ആര്‍. റഹ്‌മാന്‍ എന്ന ഭാരതത്തിന്റെ ഓസ്കാര്‍ ജേതാവിന്റെ രഞ്ജിത്ത് വരച്ച ചിത്രം വളരെ മനോഹരമായിരിക്കുന്നു. പെന്‍സില്‍ ഡ്രോയിംഗിന്റെ എല്ലാ മനോഹാരിതയും ആ പോസ്റ്റിനുണ്ടെന്ന് തന്നെ ഒരു ശരാശരി ആസ്വാദകനായ എന്റെ വിശ്വാസം. തീര്‍ച്ചയായും പരിഗണന കിട്ടാത്തത് കൊണ്ട് ഇത്തരം മികച്ച കലാ സൃഷ്ടികള്‍ വിസ്മൃതിയിലാവരുതെന്ന് എനിക്ക് തോന്നുന്നു.

ചിത്രങ്ങള്‍

മനോജ് തലയമ്പലത്ത് എന്ന ബ്ലോഗ് സുഹൃത്തിനെ ഞാന്‍ തികച്ചും യാദൃശ്ചികമായി കണ്ട് മുട്ടിയതാണ്‌. എപ്പോഴോ ഋതു എന്ന കഥാ ബ്ലോഗിലെ കമന്റ് ബോക്സില്‍ കണ്ടിട്ടുള്ള പരിചയത്തിലൂടെയാണ്‌ മനോജിന്റെ ബ്ലോഗില്‍ എത്തപ്പെട്ടത്. അതിലെ ചിത്രങ്ങള്‍ക്ക് എന്തൊക്കെയോ ചില വ്യത്യസ്തതകള്‍ ഫീല്‍ ചെയ്യുകയും ചെയ്തു. നിറങ്ങള്‍ കൊണ്ട് ജീവിതം നിറക്കാന്‍ ആഗ്രഹിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന് ഓര്‍ക്കുന്ന ഈ ചെറുപ്പകാരന്റെ തിരക്ക് പിടിച്ച ജോലിക്കിടയില്‍ വീണു കിട്ടുന്ന മുഹൂര്‍ത്തങ്ങളാണ്‌ ഇന്ന് ചിത്രങ്ങളിലൂടെ നമ്മള്‍ കാണുന്നത്. മാതൃഭൂമിയുടെ കോഴിക്കോട് എഡിഷനില്‍ വര്‍ക്ക് ചെയ്യുന്ന മനോജിന്റെ ക്രയോണ്‍ ചിത്രങ്ങളൂടെ മനോഹാരിത ആസ്വദിക്കപ്പെടേണ്ടത് തന്നെ. കലഹം, തയ്യല്‍കാരി, പ്രണയത്തിന്റെ അഗ്നിയില്‍ പൊലിഞ്ഞ് പോയത്..... ചിത്രങ്ങള്‍ എന്ന ബ്ലോഗിലെ ചില നല്ല ചിത്രങ്ങള്‍ മാത്രം ഇവ.. (ഈ നല്ല കലാകാരന്റെ ചിത്രങ്ങള്‍ പലപ്പോഴും എന്റെ തേജസിലെ ചില പോസ്റ്റുകള്‍ക്ക് മുതല്‍കൂട്ടാകാറുണ്ട് എന്നത് ഹൃദയപുര്‍വ്വം ഇവിടെ സ്മരിച്ച് കൊള്ളുന്നു)

ഒട്ടേറെ ബ്ലോഗുകള്‍ അരങ്ങു വാഴുന്ന മലയാള ബൂലോകത്തിന്‌ മുതല്‍ക്കൂട്ടായി തീരട്ടെ ഇത്തരം വേറിട്ട ബ്ലോഗുകളും എന്ന്‍ ആശംസിക്കുന്നു.

Friday, August 27, 2010

റോസാപ്പൂക്കളും ചിത്രനിരീക്ഷണവും

അങ്ങിനെ ഓണം കഴിഞ്ഞു. പണ്ടത്തെ പോലെ അത്ര മനോഹരമല്ല മലയാളിക്ക് ഇന്ന് ഓണം . നമുക്ക് ഇന്ന് എല്ലാറ്റിനോടും പുച്ഛവും പരിഹാസവും അവഞ്ജയും ആയികഴിഞ്ഞു. അല്ലെങ്കില്‍ സമയകുറവ് എന്ന ലേബലില്‍ തളച്ച് നമ്മള്‍ സ്വയം ഉള്‍‌വലിയാന്‍ തുടങ്ങുന്നു. ഇതേ അവസ്ഥ തന്നെയാണ്‌ ഇന്ന് ബ്ലോഗിലും പഴയ ആളുകള്‍ പലരും പല കാരണങ്ങളാല്‍ പിന്‍‌വാങ്ങി തുടങ്ങി. ഇന്‍സ്റ്റന്റായി മാര്‍ക്കറ്റില്‍ കിട്ടുന്ന ഓണം പോലെ തന്നെ ഗൂഗിള്‍ ബസ്സിന്റെ കടന്ന് കയറ്റം ഒരു പരിധിവരെ നമ്മുടെ ബ്ലോഗിങ്ങിനെ ബാധിച്ചിട്ടുണ്ട്. പഴയ കാലത്തെ നല്ല ബ്ലോഗര്‍മാര്‍ കൂട്ടത്തോടെ ഗൂഗിളിന്റെ പുതിയ സേവനമായ ബസ്സിന്റെ ഡ്രൈവര്‍ സീറ്റിലേക്ക് ചാടികയറിയപ്പോള്‍ നഷ്ടമായത് ബ്ലോഗിലെ നല്ല കുറെ മുഹൂര്‍ത്തങ്ങളാണ്‌. മുന്‍പൊരിക്കല്‍ ഒരു ബസ്സില്‍ ഇത്തരം ഒരു ചര്‍ച്ച നടന്നിരുന്നു. എന്തായാലും ശുഭാപ്തി വിശ്വാസത്തോടെ , എല്ലാവരും വീണ്ടും ബ്ലോഗില്‍ സജിവമാകും എന്ന് വിശ്വസിച്ച് കൊണ്ട് തന്നെ ബൂലോകസഞ്ചാരത്തിന്റെ ഓണപ്പതിപ്പ് ഇവിടെ കുറിക്കട്ടെ...

ഓണം എന്നും മലയാളിക്ക് പൂക്കളുടെ ഉത്സവമാണ്‌. പല നിറത്തിലും തരത്തിലും ഗന്ധത്തിലുമുള്ള പൂക്കളുടെ ഉത്സവം. തുമ്പ, മുക്കൂറ്റി, വാടാമല്ലി.. എത്രയെത്ര പൂക്കളാണ്‌ ആ നാളുകളില്‍ നമ്മുടെ മുറ്റങ്ങളെ അലങ്കരിക്കുന്നത്. അങ്ങിനെയുള്ള ഈ ഓണക്കാലത്ത് , പൂക്കളൂടെ ഈ വസന്തകാലത്ത് ഒരു പൂവിനെ പറ്റി പറഞ്ഞ് തന്നെ നമുക്കീ സഞ്ചാരം തുടങ്ങാം. മലയാളി എന്നും ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഒന്നാണ്‌ റോസാപ്പൂവ്. പനിനീര്‍ പുഷ്പത്തിന്റെ സുഗന്ധം ഇഷ്ടപ്പെടാത്തവരില്ല തന്നെ. അതേ പോലെ ഒരു റോസാപുഷ്പത്തിന്റെ സുഗന്ധം ആണ്‌ റോസാപ്പൂക്കളുടെ കഥകളില്‍ ഉള്ളത്. മലയാളിത്തം ഉള്ള കഥകള്‍ എഴുതുന്ന ഒട്ടേറെ കഥാകൃത്തുക്കള്‍ക്കിടയില്‍ ഉത്തരേന്ത്യന്‍ പശ്ചാത്തലങ്ങളില്‍ തികച്ചും വ്യത്യസ്തമായി കഥ പറയുന്ന റോസാപ്പൂക്കള്‍ മലയാള ബ്ലോഗില്‍ കഥകള്‍ക്ക് നൂതനമായ ഭാവതീവ്രത പകര്‍ന്നു തരുന്നുണ്ട്. കഥകളുടെ ക്രാഫ്റ്റിലും എഴുതുവാന്‍ സ്വീകരിക്കുന്ന പ്രമേയങ്ങളിലും എല്ലാം ഒരു നല്ല എഴുത്തുകാരിയെ - ജമ്മു- കാശ്മീരില്‍ താമസിക്കുന്ന, റോസിലി ജോയ് എന്ന , വായന ഇഷ്ടപ്പെടുന്ന, എഴുത്തിന്റെ ലോകത്ത് പുതുമുഖം എന്ന് സ്വയം പറയുന്ന - നമുക്ക് ദര്‍ശിക്കാം.

താജ്‌മഹല്‍ എന്ന കഥ വായിച്ചപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് ഷാജഹാന്റെയും മുംതാസ് മഹലിന്റെയും പ്രണയത്തിനപ്പുറം ആ മഹാ വിസ്മയം പടുത്തുയര്‍ത്തിയവരുടെ കഷ്ടപ്പാടുകളും ദുരിതങ്ങളുമാണ്‌. സ്വന്തം പ്രിയതമനെ ഒരു നോക്ക് കാണുവാന്‍ വേണ്ടി പണിനടന്നുകൊണ്ടിരിക്കുന്ന താജ്‌മഹലിന്റെ ഓരത്ത് കാലങ്ങളോളം ഇരുന്ന ഹസീനയെന്ന നായിക, അവളുടെ ഹൃദയേശ്വരനായ , ചക്രവര്‍ത്തിയുടെ അനിഷ്ടത്തിന്‌ പാത്രമായ സുള്‍ഫിക്കര്‍ എന്ന നായകന്‍ , ഇവരൊക്കെ ഒരു തിരശ്ശീലയില്‍ എന്ന പോലെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. തീരെ മുഷിപ്പിക്കാതെ, വളരെ ഒതുക്കി എന്നാല്‍ ഒരു കഥയുടെ ചട്ടക്കൂടില്‍ വരേണ്ട എല്ലാം ചേര്‍ത്ത് റോസിലി അത് ഭംഗിയാക്കിയിരിക്കുന്നു.

റോസാപ്പൂക്കളിലൂടെ ഒന്ന് സഞ്ചരിച്ചാല്‍, ഒരു ഓണക്കാലത്ത് അത്തം മുതല്‍ തിരുവോണം വരെ നാം അണിയിച്ചൊരുക്കുന്ന വ്യത്യസ്തങ്ങളായ പൂക്കളങ്ങള്‍ ദര്‍ശിച്ച ഒരു പ്രതീതി കിട്ടും എന്ന് ഉറപ്പുണ്ട്. നിവേദിതയുടെ സ്വപ്നങ്ങള്‍, മെഹക്ക്, നിയോഗം, ഊര്‍മ്മിള എല്ലാം എല്ലാം മനോഹരമായി തന്നെ റോസാപ്പൂക്കളില്‍ പറഞ്ഞിരിക്കുന്നു. വളരെയധികം രചനകള്‍ ഒന്നും ഇല്ലെങ്കിലും ഉള്ളവ മിക്കതും കാമ്പുള്ളവ തന്നെ. അതുകൊണ്ട് തന്നെ റോസാപ്പൂക്കളുടെ വായന നമുക്ക് ഒരു സുഗന്ധം തന്നെ പ്രദാനം ചെയ്യുന്നുണ്ട്. എഴുതിയവയിലെ ആ ഒരു മനോഹാരിത കൊണ്ട് വായനയും തുടര്‍‌വ്വായനയും അര്‍ഹിക്കുന്നു റോസാപ്പൂക്കള്‍ എന്ന ബ്ലോഗ് എന്നാണ്‌ എനിക്ക് തോന്നുന്നത്.

പഴയ തലമുറ ഓണത്തെ അറിഞ്ഞിരുന്ന പൂക്കളിലൂടെ ആയിരുന്നെങ്കില്‍ ഇന്ന് ഓണക്കാലം പുത്തന്‍ തലമുറക്ക് ചാനലുകളിലെയും തീയറ്ററുകളിലെ വലിയ സ്ക്രീനുകളുടെയും മായിക വലയമാണ്‌. അതുകൊണ്ട് തന്നെ ഈ ബൂലോകസഞ്ചാരത്തില്‍ അടുത്തതായി ചലചിത്രങ്ങളെ പ്രതിപാദിക്കുന്ന ഒരു കൊച്ച് ബ്ലോഗിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം.

വര്‍ഷങ്ങളായി ബ്ലോഗില്‍ ഉള്ള ഒരാളെ പരിചയപ്പെടുത്തുന്നതില്‍ അംഭംഗിയുണ്ടോ എന്നൊരു ചോദ്യം ഇവിടെ ഉദിക്കാം. ദയവ് ചെയ്ത് ക്ഷമിക്കുക. ഒരു പക്ഷെ അറിയാത്തവര്‍ ഇനിയുമുണ്ടെങ്കില്‍ അറിയേണ്ട ഒരു ബ്ലോഗായി തോന്നിയതിനാലാണ്‌ ഈ ഒരു ശ്രമം എന്ന് മാത്രം കരുതുക. ഇക്കഴിഞ്ഞ ഇടപ്പള്ളി ബ്ലോഗ് മീറ്റില്‍ പരസ്പരം കണ്ടു എങ്കിലും എന്ത് കൊണ്ടോ നേരത്തെ അറിയില്ലായിരുന്നതിനാല്‍ വിശദമായി പരിചയപ്പെടാന്‍ എനിക്ക് കഴിയാതിരുന്ന ഈ ചിത്രനിരീക്ഷകനിലേക്ക് എന്റെ ശ്രദ്ധ എത്തിച്ചത് നന്ദപര്‍‌വ്വം നന്ദന്റെ ഇടപ്പള്ളി മീറ്റ് പോസ്റ്റാണ്‌. അല്ലെങ്കില്‍ ഒരു പക്ഷെ ഈ ചിത്രനിരീക്ഷണം എന്റെ കണ്ണില്‍ പെടില്ലായിരുന്നു. അത് പോലെ ഈ നിരീക്ഷണങ്ങള്‍ ഇനിയും കണ്ടിട്ടില്ലാത്തവര്‍ക്ക് ഉപയോഗപ്പെടട്ടെ എന്ന ചിന്തയില്‍ നിന്നാണ്‌ ഈ സഞ്ചാരം.

ചലചിത്രങ്ങള്‍ മൂന്ന് തരം : കണ്ടിരിക്കേണ്ടത്, കാണാന്‍ കൊള്ളാവുന്നത്, കാണരുതാത്തത്. എന്നതാണ്‌ ചിത്രനിരീക്ഷണം എന്ന ബ്ലോഗ് എഴുതുന്ന ഷാജിയുടെ കാഴ്ചപ്പാട്. സമീപഭാവിയില്‍ സിനിമയിലേക്ക് പൂര്‍ണ്ണമായും പറിച്ച് നടണം എന്ന മോഹമുള്ള ഷാജിയുടെ ചിത്ര നിരീക്ഷണങ്ങള്‍ വളരെ ആഴത്തില്‍ തന്നെയുള്ളതാണെന്ന് വെറും ഒരു ചലചിത്രാസ്വാദകനായ എന്റെ തോന്നല്‍. രാവണന്‍ എന്ന മണിരത്നം ചിത്രത്തിന്റെയും ലാല്‍ ചിത്രമായ ഇന്‍ ഗോസ്റ്റ് ഇന്‍ എന്നിവയുടെയെല്ലാം വിശേഷങ്ങള്‍ നിറഞ്ഞിരിക്കുന്നു ചിത്രനിരീക്ഷണത്തില്‍. ചിത്രനിരീക്ഷണം എന്ന ബ്ലോഗ് പരിപൂര്‍ണ്ണമായും ചലചിത്രങ്ങള്‍ക്കായി ഷാജി മാറ്റിവച്ചിരിക്കുന്നു. വസ്തു നിഷ്ഠമായ വിശകലനങ്ങളിലൂടെ അതും സിനിമ ഒരു പ്രൊഫഷന്‍ ആയി സ്വപ്നം കണ്ട് നടക്കുന്ന ഒരു വ്യക്തിയിലൂടെ പറയുമ്പോള്‍ അത് വായിക്കപെടേണ്ടതാണെന്ന് എനിക്ക് തോന്നുന്നു. കഥപ്പെട്ടി, ബ്രോണ്‍സ് സ്ക്രീന്‍ എന്ന മറ്റൊരു ബ്ലോഗും ഷാജിക്ക് സ്വന്തം. "പച്ചപരിഷ്‌ക്കാരികളും തേക്കുപാട്ടുകാരും ഉള്ള തൃശ്ശൂരിലെ ഒരു സങ്കരയിനം ഗ്രാമമാണ്‌ അഷ്‌ടമിച്ചിറ, എന്റെ നാട്‌. കഴിഞ്ഞ 6-7 വര്‍ഷമായി ഇന്റര്‍നെറ്റ് എന്ന വലിയ വലയില്‍ ചില ചെറിയ കണ്ണികള്‍ കുരുക്കിക്കൊണ്ടിരിക്കുന്നു. എഴുത്തും ചലച്ചിത്രവും പുതിയ മേച്ചില്‍പ്പുറങ്ങള്‍" ഇത് ബ്ലോഗറുടെ തന്നെ ആത്മഗതം.

"മൂന്ന് മാസം മുന്‍പ് തിരുവനന്തപുരത്ത് നടന്ന ഹൃസ്വചിത്ര ചലച്ചിത്രമേളയില്‍ പ്രത്യേക പരാമര്‍ശം നേടിയ ഒരു കൊച്ചു (അനിമേഷന്‍) ചിത്രത്തിന്റെ തിരക്കഥാകൃത്തും പങ്കാളിയുമാണ്. ഇക്കഴിഞ്ഞ ജൂണില്‍ കോഴിക്കോട് വെച്ച് മാതൃഭൂമി നടത്തിയ തിരക്കഥാശില്‍പ്പശാലയില്‍ പങ്കെടുത്ത 60 പേരില്‍ നിന്ന് തിരക്കഥയെഴുത്തില്‍ തിരഞ്ഞെടുത്ത അഞ്ചുപേരിലൊരാളാണ്. തീര്‍ച്ചയായും മലയാള സിനിമയുടെ വരും നാളുകളില്‍ ഈ ചെറുപ്പക്കാരന്റെ പേര് വെള്ളിത്തിരയില്‍ നമുക്ക് വായിച്ചെടുക്കാം." എന്ന് നന്ദപര്‍‌വ്വത്തിലെ പോസ്റ്റില്‍ നന്ദന്‍ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാവട്ടെ എന്ന് നമുക്ക് ആശിക്കാം. അതിലൂടെ സിനിമയുടെ ഉള്ളുകള്ളികളിലൂടെ സഞ്ചരിക്കുന്ന ഒരു ബ്ലോഗറെയും നമുക്ക് കിട്ടുമല്ലോ?

Sunday, July 25, 2010

അപ്പുവിന്റെ അത്ഭുതലോകവും മിനികഥകളും

ബൂലോകസഞ്ചാരത്തിന്റെ ഒന്നും

രണ്ടും
ഭാഗങ്ങൾക്ക് ലഭിച്ച പ്രോത്സാഹനമാണ്‌ ഈ പംക്തി തുടർന്ന് കൊണ്ട് പോകാൻ എന്നെ പ്രേരിപ്പിക്കുന്നത്. നിങ്ങൾ തരുന്ന പ്രോത്സാഹനം, കൂടുതൽ ഉത്തരവാദിത്വത്തോടെ ഈ പംക്തി കൈകാര്യം ചെയ്യാനും അതിനുവേണ്ടി കൂടുതൽ ബ്ലോഗുകളിലൂടെ സഞ്ചരിക്കാനും അതിലൂടെ എന്റെ വായനാലോകം വലുതാക്കാനും സഹായിച്ചു എന്നത് ഒരു വലിയ കാര്യമായി തന്നെ ഞാൻ കാണുന്നു. നന്ദി.

ഈ അടുത്ത് മാതൃഭൂമി ഓൺലൈൻ എഡിഷനിൽ ബ്ലോഗിനെ കുറിച്ച് രണ്ട് ലേഖനങ്ങൾ വായിക്കാനിടയായി. ഒന്ന്

ബ്ലോഗ് എഴുതുന്നവരുടെ മനസ്സ് മനസ്സിലാക്കാനുള്ള ഒരു സോഫ്റ്റ് വെയർ കണ്ടുപിടിക്കപ്പെട്ടു എന്നതാണ്‌. രണ്ടാമത്തേത്
ബ്ലോഗ് എഴുതുന്നവരുടെ പ്രായവും ബ്ലോഗേർസിലെ സ്ത്രീ-പുരുഷ ആനുപാതത്തെക്കുറിച്ചുള്ള കണക്കുകളും മറ്റുമാണ്‌. ആദ്യത്തെ ലേഖനത്തെക്കുറിച്ച് ബൂലോകസഞ്ചാരത്തിൽ പ്രതിപാദിക്കുന്നതിൽ തീരെ ഔചിത്യമില്ല. മറിച്ച് രണ്ടാമത്തെ ലേഖനത്തെ കുറിച്ച് ചിലത് പറയട്ടെ. പ്രസ്തുത ലേഖനത്തിൽ ലോകത്തിൽ ഏറ്റവുമധികം ബ്ലോഗിങ്ങ് നടക്കുന്നത് അമേരിക്കയിലാണെന്നും (29.2%), 2.14% എന്ന കണക്കിൽ ലോകത്തിൽ ബ്ലോഗിങ്ങിൽ പന്ത്രണ്ടാം സ്ഥാനക്കാരാണ്‌ ഇന്ത്യ എന്നും പറയുന്നു. അതേ പോലെ തന്നെ ബ്ലോഗിലെ സ്ത്രീ-പുരുഷാനുപാതം 50.9-49.1 എന്നതാണെന്നും പ്രസ്തുത ലേഖനത്തിൽ പഠനങ്ങളുടെ സഹായത്തോടെ രേഖപ്പെടുത്തിയിരിക്കുന്നു. ഇവിടെ ഞാൻ പറയാനുദ്ദേശിച്ചത്, ഈ ലേഖനത്തിൽ ഒരിടത്തും നാളത്തെ പൌരന്മാരായ ഇന്നത്തെ കുട്ടികളുടെ ബ്ലോഗിങ്ങിനെ കുറിച്ച് പറഞ്ഞു കണ്ടില്ല എന്നതാണ്‌. ഒരു പക്ഷെ, ലോകത്താകമാനമുള്ള മൊത്തം ബ്ലോഗിന്റെ കണക്കെടുപ്പ് നടത്തിയാൽ ആനുപാതികമായി വളരെ കുറവാണ് അവരുടെ എണ്ണം എന്നതാകാം അതിനു കാരണം.

പക്ഷെ, ഇവിടെ നമ്മുടെ ഈ കൊച്ച് ബൂലോകം വ്യത്യസ്ഥമാകുന്നു. ബ്ലോഗർമാരെയും ബ്ലോഗിണികളെയും പോലെതന്നെ ബ്ലോഗുണ്ണികളും നമ്മുടെ ഈ കൊച്ചുലകത്തിൽ ഒട്ടേറെയുണ്ട്. ഒരു പക്ഷെ രാഷ്ട്രീയക്കാരന്റെ മക്കൾ രാഷ്ട്രീയക്കാരനും ഡോക്ടറുടെ മക്കൾ ഡോക്ടറും ആവണം എന്ന മലയാളിയുടെ ചിന്തയാവാം ഈ ബ്ലോഗുണ്ണികളുടെ മലയാളത്തിലെ വളർച്ചക്ക് കാരണം. പക്ഷെ, ഒന്ന് പറയാതെ വയ്യ, ഒരു പ്ലാറ്റ്ഫോം ഒരുക്കിക്കൊടുക്കാനേ മാതാപിതാക്കൾക്ക് കഴിയു എന്നിരിക്കിലും ഇത്തരം ബ്ലോഗുണ്ണികൾ അവരുടെ കഴിവു കൊണ്ട് തന്നെ ഇവിടെ സ്ഥാനം ഉറപ്പിക്കുന്നു എന്ന് നിസ്സംശയം പറയാം. അത്തരത്തിൽ ജന്മനാ ലഭിച്ചിരിക്കുന്ന മൾട്ടി ടാലന്റ് ബ്ലോഗിലൂടെ നമുക്ക് മുൻപിൽ തുറക്കുന്ന ഇത്തരം കുട്ടികൾ തിർച്ചയായും പ്രശംസയും മുൻഗണനയും അർഹിക്കുന്നു . അതുകൊണ്ട് തന്നെ അത്തരം ഒരു ബ്ലോഗിലൂടെ ആവാം ഇത്തവണ നമ്മുടെ ആദ്യ സഞ്ചാരം.

രാധിക

, പൊന്നൂട്ടൻ
, തസ്ലീം
, മുതലായവർ തുറന്നിട്ട വഴികളിലേക്ക് ഇവരെപോലെ തന്നെ സർഗ്ഗശേഷികൊണ്ട് കടന്ന് വന്ന ഒരു ആറാം ക്ലാസുകാരന്റെ അത്ഭുതലോകത്തിലൂടെ നമുക്ക് ഒന്ന് സഞ്ചരിക്കാം. അപ്പുവിന്റെ അത്ഭുതലോകം
എന്ന പേര്‌ കേട്ടപ്പോൾ പെട്ടന്ന് വിഖ്യാതമായ ആലീസ് ഇൻ വണ്ടർലാന്റ് ഓർത്തുപോയി. തികച്ചും ശരിവക്കുന്നതായിരുന്നു ബ്ലോഗും. ഒരു പ്രത്യേക ചട്ടക്കൂടിൽ ഒതുങ്ങാതെ, അവന്റെ "കൊച്ചുമനസ്സിൽ തോന്നുന്ന സാങ്കല്പീകമായ ചിന്തകൾ കോറിയിടാൻ ഒരിടം" എന്നാണ്‌ അശ്വിൻ
എന്ന അപ്പു ബ്ലോഗ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അവന്റെ തന്നെ ഭാഷ്യം.

ചുവരുകളിൽ കരികൊണ്ട് വരച്ചു തെളിഞ്ഞ പഴയ രവിവർമ്മ കാലഘട്ടമല്ല ഇതെന്നും, രാത്രിയിൽ ഉറക്കമുണർന്ന് ചായപെൻസിലുകളും ചായക്കൂട്ടുകളുമായി കിന്നാരം പറഞ്ഞ് ഏഴാം വയസ്സിൽ അഗാധമായ നിദ്രയെ പുല്കിയ ക്ലിന്റിന്റെയും കാലമല്ല ഇതെന്നും തീർച്ചയുണ്ട് അശ്വിന്‌. കൊച്ചുമനസ്സിലെ ഭാവനയിൽ വിരിഞ്ഞ മനോഹരമായ ചിത്രങ്ങൾ ഇന്റര്‍നെറ്റിന്റെ അനന്തസാദ്ധ്യതകളിലേക്ക് തുറന്നിട്ടിരിക്കുന്നു അശ്വിൻ. ഒരു നല്ല ചിത്രകാരന്‌ വേണ്ട എല്ലാ ക്രാഫ്റ്റും ആ ചിത്രങ്ങളിൽ നമുക്ക് കാണാം. ഒരു പക്ഷെ, രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുമുള്ള നല്ല സപ്പോർട്ട് ഉണ്ടാകാം. ഇവിടെ രക്ഷിതാക്കളുടെ സപ്പോർട്ട് എന്ന പ്രയോഗം ഒരിക്കലും നെഗറ്റീവ് അർഥത്തിലല്ല എന്ന് പറയട്ടെ. കാരണം ചിത്രമെഴുത്ത്, പോഡ്കാസ്റ്റിങ്ങ്, വ്ളോഗിങ്ങ് അങ്ങിനെ ബ്ലോഗിലെ മിക്ക മേഖലകളിലൂടെയും സഞ്ചരിച്ച് ശരിക്കും അവിടെയെത്തുന്നവരെ ഒരു അത്ഭുതലോകത്തേക്ക് നയിക്കാൻ കഴിയുന്നുണ്ട് അശ്വിന്‌. വൈലോപ്പിള്ളിയുടെ പ്രശസ്തമായ മാമ്പഴം അശ്വിൻ ചൊല്ലിയിരിക്കുന്നത് കേട്ട് ഒരു നിമിഷം പഴയ സ്കൂൾ കാലത്തേക്ക് സഞ്ചരിച്ചു. ഇന്നത്തെ കുട്ടികളാണ്‌ നാളത്തെ പൌരന്മാരെന്ന ജവഹർലാൽ നെഹ്രുവിന്റെ വാക്കുകൾ കടമെടുത്ത് കൊണ്ട് പറയട്ടെ തീർച്ചയായും പരിഗണന അർഹിക്കുന്നു ഈ കുട്ടിബ്ലോഗർ.

കുട്ടികളെ കുറിച്ച് പറയുമ്പോൾ അതോടൊപ്പം നമ്മുടെ മനസ്സിലേക്ക് പെട്ടന്ന് കടന്ന് വരുന്നത് അദ്ധ്യാപകരാണ്‌. ഏതൊരു കുട്ടിയുടെയും വിജയത്തിനും പിന്നിൽ മാതാപിതാക്കളോളം അല്ലെങ്കിൽ അവരേക്കാൾ ഏറെ സ്വാധീനം ചെലുത്താൻ കഴിയുന്നു ഗുരുനാഥന്മാർക്ക്. ഇന്ന് മലയാള ബ്ലോഗുകളിൽ ഒട്ടേറെ അദ്ധ്യാപകർ നിറഞ്ഞ സാന്നിദ്ധ്യമാണ്‌ എന്നതിൽ തർക്കമില്ല തന്നെ. എന്തിനേറെ പറയണം, ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന മലയാള ബ്ലോഗ് തന്നെ കേരളത്തിലെ ഗണിതശാസ്ത്ര അദ്ധ്യാപകരുടെ കൂട്ടായ്മയായ മാത്സ് ബ്ലോഗ്

ആണെന്നത് തർക്കമില്ലാത്ത വസ്തുതയാണ്‌. പക്ഷെ, അതൊക്കെ ഈ കാലഘട്ടത്തിലെ, ഒന്ന് കൂടി തെളിച്ച് പറഞ്ഞാൽ ഈ കമ്പ്യൂട്ടർ യുഗത്തിലെ ഒരു പറ്റം അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ പരിപാലിക്കപ്പെടുന്നതാണ്‌. പക്ഷെ, ഇവിടെ നമുക്ക് പഴഞ്ചൻ വിദ്യാഭ്യാസ രീതികൾ പിൻതുടർന്നിരുന്ന കാലഘട്ടത്തിൽ, അല്ലെങ്കിൽ കമ്പ്യൂട്ടർ യുഗമൊന്നും സ്വപ്നം കാണാതിരുന്ന ഒരു കാലഘട്ടത്തിൽ അദ്ധ്യാപികയായിരുന്ന, ഇന്ന് വിരസമാകുമായിരുന്ന വിശ്രമജീവിതം സ്വപ്രയത്നത്താൽ ആധുനീകവല്‍ക്കരിച്ച, റിട്ടേയേർഡ് ജീവിതത്തിൽ ബ്ലോഗിൽ സജീവമായ പഴയ ഒരു ജീവശാസ്ത്ര അദ്ധ്യാപികയുടെ ബ്ലോഗിലൂടെ ഒരു ചെറിയ സഞ്ചാരം നടത്താം.

പൊതുവെ ഭാഷാദ്ധ്യാപകരല്ലാത്തവരെ കുറിച്ചുള്ള ഒരു ആക്ഷേപമാണ്‌ കഠിനഹൃദയരെന്നത്. തമാശകൾ ആസ്വദിക്കാത്ത, കാല്പനീകത ഇഷ്ടപ്പെടാത്ത ശാസ്ത്രകൌതുകങ്ങളിലും ചരിത്രഗവേഷണങ്ങളിലും മാത്രം മനസ്സ് ഉറപ്പിക്കുന്നവരാണ്‌ ഇത്തരക്കാരെന്ന് പൊതുഭാഷ്യം. അതിൽ പ്രത്യേകസ്ഥാനം തന്നെയാണ്‌ ജിവശാസ്ത്ര അദ്ധ്യാപകർക്ക് ഉള്ളത് എന്ന് പറയാതെ വയ്യ. ഇവിടെ അത്തരം ചട്ടക്കൂടുകളെ പൊളിച്ചെഴുതുകയാണ്‌, മിനി

എന്ന പേരിൽ ബ്ലോഗ് എഴുതുന്ന കണ്ണൂർ സ്വദേശി റിട്ടയേർഡ് ഹൈസ്കൂൾ വിഭാഗം ജീവശാസ്ത്ര അദ്ധ്യാപികയായ സൌമിനി സ്വന്തം ബ്ലോഗുകളിലൂടെ. മിനി കഥകൾ, മിനി നർമ്മം, മിനി ചിത്രശാല, മിനി ലോകം അങ്ങിനെ എഴുത്തുപുരകൾ ഒട്ടേറെയുണ്ട് ടീച്ചർക്ക്. എല്ലാം മികച്ചവ എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവും. എല്ലാ പോസ്റ്റുകളും ഒരേ നിലവാരം പുലർത്തുന്നതല്ലെങ്കിലും മിനി നർമ്മ
മെന്ന ബ്ലോഗ് ഒരു ജീവശാസ്ത്ര അദ്ധ്യാപികക്ക് നാം മനസ്സിൽ കൊടുക്കുന്ന ഇമേജിനെ മാറ്റിമറിക്കാന്‍ ഉതകുന്നതാണെന്ന് നിസ്സംശയം പറയാം. "ജീവിതത്തിൽ ഞാൻ നടന്നുപോയ പാതകളിലും പാതയോരത്തും വച്ച് പരിചയപ്പെട്ട കഥാപാത്രങ്ങളെ പഞ്ചസാര ചേർത്ത നർമ്മത്തിൽ മുക്കിയെടുത്ത് അതോടൊപ്പം ആവശ്യത്തിന് കയ്പ്പും എരിവും പുളിയും ചേർത്ത് ഉപ്പിട്ട് ഇളക്കി വറുത്ത് പാകമായപ്പോൾ കോരിയെടുത്ത് വിളമ്പുകയാണെന്നും , അവനവന്റെ ആവശ്യമനുസരിച്ച് എടുത്ത് കഴിക്കാം എന്നും ,ഇത് കഴിച്ച് പ്രഷറോ ഷുഗറോ കൊളസ്റ്റ്രോളോ ദഹനക്കേടോ ഉണ്ടായാൽ പാകം ചെയ്ത ഞാൻ ഉത്തരവാദി അല്ലെന്നും" നർമ്മം ചേർത്ത് ജാമ്യം എടുത്തിരിക്കുന്നു മിനി ടീച്ചർ.

പക്ഷെ, എനിക്കേറെ ഇഷ്ടപ്പെട്ടത്, ടിച്ചറുടെ മിനി കഥകളിലെ ജീവസ്സുറ്റ കഥകളാണ്. ആശയങ്ങളുടെ തിവ്രതകൊണ്ട് ചിന്തായോഗ്യമായ ഒട്ടേറെ കഥകൾ ഉള്ള മിനികഥകൾ വായന അർഹിക്കുന്നവ തന്നെ. ഞാൻ ബ്ലോഗിൽ സജീവമായ കാലഘട്ടം മുതൽ ഇന്ന് വരെ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒരു ബ്ലോഗ് ആണ്‌ മിനിക്കഥകൾ

. എന്തുകൊണ്ട് എനിക്ക് മുൻപേ സജീവമായ ഒരു ബ്ലോഗറെ ഇവിടെ പരിചയപ്പെടുത്തുന്നു എന്ന ന്യായമായ ഒരു ചോദ്യം ഇവിടെ അവശേഷിക്കുന്നു. അതുകൊണ്ട് തന്നെ അല്പം മടിയോടെയാണ്‌ ഇത് കുറിക്കാനിരുന്നത്. അർഹിക്കുന്ന പരിഗണന കിട്ടാത്തത് കൊണ്ട് നല്ല ബ്ലോഗുകൾ അസ്തമിക്കരുതെന്ന ഒരു ചിന്ത മനസ്സിൽ വന്നപ്പോൾ ഇതിലൂടെയും ഒന്ന് സഞ്ചരിക്കാം എന്ന് തോന്നിയെന്ന് മാത്രം പറയട്ടെ. മിനിക്കഥകൾ എന്ന് കണ്ടപ്പോൾ ആദ്യം കരുതിയത് പി.കെ.പാറക്കടവിനെയും, കിളിരൂർ രാധാകൃഷ്ണനെയും ഒക്കെ പോലെ കൊച്ചുകഥകൾ എഴുതുന്ന ഒരിടം ആവുമെന്നാണ്‌. കഥകളുടെ വലുപ്പത്തേക്കാൾ ആശയങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒരിടം എന്ന് തിരുത്തേണ്ടി വന്നു ആ ബ്ലോഗിലൂടെ സഞ്ചരിച്ച് കഴിഞ്ഞപ്പോൾ. ഒരു റോബോട്ടിന്റെ പിറന്നാൾ, ചിരിപ്പിച്ച് പീഡനം നടത്തുന്ന കട്ടുറുമ്പ്, അമ്മമനസ്സ്, തുടങ്ങിയ ചില കഥകളിലൂടെ ഒന്ന് സഞ്ചരിച്ചാൽ വീണ്ടും നമ്മൾ മിനികഥകളിലൂടെ യാത്രചെയ്യും എന്ന കാര്യത്തിൽ തർക്കമില്ല.

ഒരു കാര്യം നിസ്സംശയം പറയാം. അപ്പുവിന്റെ അത്ഭുതലോകത്തിലൂടെയും മിനികഥകളിലൂടെയും ഒന്ന് സഞ്ചരിച്ചാൽ വീണ്ടും അവിടെ ഒരിക്കൽ കൂടി എത്തിനോക്കാനുള്ള ഒരു പ്രേരണ ഈ ബ്ലോഗുകൾ പ്രദാനം ചെയ്യുന്നുണ്ടെന്നത് വലിയ ഒരു കാര്യം തന്നെയാണ്‌. വായന അർഹിക്കുന്ന ഇത്തരം ബ്ലോഗുകളെ പ്രായഭേദമന്യേ, ലിംഗഭേദമന്യേ നമുക്ക് നെഞ്ചേറ്റാം.


Saturday, July 10, 2010

മരണം വെക്കലും പലതും പറഞ്ഞിരിക്കാന്‍ ഒരു വരാന്തയും

ലയാള ഭാഷയുടെ പിതാവ് എഴുത്തച്ചന്‍ തന്നെയെങ്കിലും മലയാള സാഹിത്യ തറവാട്ടിലെ നാലുകെട്ടിനും ഏണിപ്പടികള്‍ക്കും എല്ലാം അവകാശികള്‍ ഉണ്ടെങ്കിലും മലയാള സാഹിത്യത്തെ വിശ്വവിഖ്യാതമാക്കുന്നതില്‍, സാഹിത്യത്തെ സാധാരണക്കാരനിലേക്ക് എത്തിച്ചതിൽ ബേപ്പൂര്‍ സുല്‍ത്താന്റെ പങ്ക് ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. നമ്മുടെ നിരക്ഷരന്റെ വചനം കടമെടുത്താല്‍ സുല്‍ത്താന്‍ ഒന്നയുള്ളൂ.. അന്നും ഇന്നും എന്നും... സാധാരണക്കാരന് കൂടി വേണ്ടിയാവണം സാഹിത്യം എന്ന്‍ നമ്മെ ഓര്‍മ്മിപ്പിച്ച, സ്ഥലത്തെ പ്രധാന ദിവ്യന്‍ നമ്മെ വിട്ട് പോയിട്ട് ഇന്ന് 16 വര്‍ഷങ്ങള്‍ തികയുന്നു. മഹാ പ്രതിഭയുടെ മുന്നില്‍ ശിരസ്സ് നമിച്ചു കൊണ്ട് , അത് കൊണ്ട് തന്നെ ഇക്കുറി ബൂലോകസഞ്ചാരത്തില്‍ ഭൂലോകത്ത് സ്വന്തം കഴിവുകള്‍ തെളിയിച്ച ശേഷം ബൂലോകത്തേക്ക് വന്ന ഒരു ചെറുപ്പക്കാരനെ പരിചയപ്പെടുത്തട്ടെ..

മാരണം വെക്കല്‍
ബാലചന്ദ്രന്‍ ചുള്ളിക്കാടിനും ബെന്യാമിനും മുരുകന്‍ കാട്ടാക്കടക്കും ഒക്കെ പിന്നാലെ ഒട്ടേറെ പ്രമുഖ എഴുത്തുകാര്‍ ഇന്ന് ബൂലോകത്ത് അവരുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. അത്തരത്തില്‍ പെട്ട ഒരാളാണ്‌ ജനം എന്ന ആദ്യ കഥാ സമാഹാരത്തിലൂടെ കേരള സാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യന്‍ എന്റോവ്മെന്റും , വെള്ളരിപ്പാടം എന്ന രണ്ടാമത്തെ കഥാസമാഹാരത്തിലൂടെ മാധവിക്കുട്ടി പുരസ്കാരവും സ്വന്തമാക്കിയ പി.വി.ഷാജികുമാർ . ഒരു പക്ഷെ വായനക്കാര്‍ കുറവ് എന്ന തോന്നല്‍ ആവാം ഒത്തിരി രചനകളൊന്നും ഷാജിയുടെ മാരണം വെക്കല്‍ എന്ന ബ്ലോഗില്‍ നമുക്ക് കാണാന്‍ കഴിയില്ല. പക്ഷെ, ചുരുക്കം ചില എഴുത്തുകളിലൂടെ തന്നെ ഷാജികുമാറിന്‌ ഒട്ടേറെ പറയാനുണ്ടെന്ന ഒരു തോന്നല്‍ നമ്മില്‍ ഉണര്‍ത്തുന്നുണ്ട്. മഴക്കാലത്തിലെ കുട്ടേട്ടന്‍, ഉന്മാദികളുടെ വേനല്‍ വര്‍ഷങ്ങള്‍ക്ക് എന്നിവയിലൂടെ നമ്മില്‍ പലര്‍ക്കും നഷ്ടമായ ഗ്രാമത്തിന്റെ നൈര്‍മ്മല്യവും സുഖകരമായ ഓര്‍മ്മകളും ഷാജികുമാര്‍ പ്രദാനം ചെയ്യുന്നു. മാധ്യമം ആഴ്ചപ്പതിപ്പിലും പിന്നീട് വെള്ളരിപ്പാടത്തേക്കും പറിച്ചുനട്ട മരണത്തെക്കുറിച്ച് ഒരു ഐതീഹ്യം എന്ന കഥയിലൂടെ തന്നെ പറയാന്‍ ഒട്ടേറെയുണ്ടെന്ന് ഷാജികുമാര്‍ സൂചിപ്പിക്കുന്നു. ഒരു പക്ഷെ , ബ്ലോഗ് വായിക്കാതെ വിടുന്നതിലൂടെ നമ്മള്‍ നഷ്ടപ്പെടുത്തുന്നത് നല്ല വായനയുടെ ലോകമാവാം എന്ന് തോന്നുന്നു.

പലതും പറഞ്ഞിരിക്കാന്‍ ഇതാ ഒരു വരാന്ത'

ചന്തുവിനെ എഴുതി നന്നാക്കാന്‍ ഒരു എം.ടിയുണ്ടായെങ്കില്‍ പാവം ദുശ്ശാസനനെ എഴുതിപോലും നന്നാക്കാന്‍ ആരും തയ്യാറായില്ലെന്നും ദുശ്ശാസനന്‍ എന്ന മഹാനുഭാവന്റെ പേരിലും ഇരിക്കട്ടെ ഒരു ബ്ലോഗ് എന്നും പറഞ്ഞ് കേട്ടപ്പോള്‍ ഒരു ചിരിയോടെയാണ്‌ 'പലതും പറഞ്ഞിരിക്കാന്‍ ഇതാ ഒരു വരാന്ത' എന്ന ബ്ലോഗിലേക്ക് കയറിയത്. വരാന്തയില്‍ എഴുതി തകര്‍ത്തിരിക്കുന്നത് ഒട്ടേറെ കാര്യങ്ങള്‍. ഒരു പ്രത്യേക ചട്ടക്കൂടില്‍ തളച്ചിടപ്പെടാതെ അനുഭവം , ആക്ഷേപഹാസ്യം, കഥ, നര്‍മ്മം, വാര്‍ത്ത, സാമൂഹീകം , സിനിമ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ദുശ്ശാസനന്‍ ചെയ്തിട്ടുണ്ട്. അങ്ങാടി തെരു ഒരു അനുഭവം എന്നതിലൂടെ ഒരു സിനിമാ ആസ്വാദനം എങ്ങിനെ തെയ്യാറാക്കാം എന്നതിന്റെ നല്ലൊരു ഉദാഹരണമാണീ പോസ്റ്റ്. സിനിമ കാണാന്‍ നമ്മെ ശരിക്കും പ്രേരിപ്പിക്കുന്നു ഒരു വിവരണത്തിലൂടെ. ദോപനഹള്ളി ബസ്സ്റ്റോപ്പിലെ പെണ്‍കുട്ടി, സ്വര്‍ണ്ണനിറത്തിലുള്ള പേന, ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു എന്നീ കുറെ നല്ല കഥകളും അതോടൊപ്പം കുറേയേറെ നര്‍മ്മ പോസ്റ്റുകളും പലതും പറഞ്ഞിരിക്കുന്ന വരാന്തയില്‍ കണ്ടു. രസകരമായ രീതിയില്‍ പലതും ദുശ്ശാസനനന്‍ ഒരു പക്ഷെ ആദ്യം പറഞ്ഞപോലെ യഥാര്‍ത്ഥ ദുശ്ശാസനന്റെ പ്രതിച്ഛായ നന്നാക്കാന്‍ കച്ചകെട്ടിയിറങ്ങിയതാവാം.

ഇവരെപ്പോലെ വേറെയും ചിലരെയെല്ലാം സഞ്ചാരത്തിനിടയില്‍ കണ്ടെത്തി. മനോഹരമായി എഴുതാന്‍ കഴിയുന്നവര്‍ ഒത്തിരിയുണ്ടീ ബൂലോകത്തില്‍ എന്നത് സന്തോഷമുള്ള കാര്യം തന്നെ. ഇനിയും അത്തരത്തിലുള്ള ചിലരുമായി നമുക്ക് ഇവിടെ കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ